ഭൂമി തരം മാറ്റിയില്ലെന്നുള്ള പരാതിയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി
30/7/2025
കോട്ടയം: വീടുവെക്കുന്നതിനായി ആകെയുള്ള അഞ്ചു സെൻ്റ് ഭൂമി തരം മാറ്റി നൽകണമെന്ന ആവശ്യത്തിൻമേൽ ന്യൂനപക്ഷ കമ്മിഷൻ്റെ ഇടപെടലിനേത്തുടർന്ന് നടപടി. വ്യാഴാഴ്ച കളക്ട്രേറ്റിലെ തൂലിക ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ നടത്തിയ സിറ്റിങ്ങിൽ ചങ്ങനാശ്ശേരി ഫാത്തിമാപുരം ഇല്ലിക്കൽ വീട്ടിൽ ഇ.എം. അനസ്, എൻ.പി. മൻസിയ എന്നിവരുടെ പരാതിയിലാണ് തീർപ്പു കൽപ്പിച്ചത്. നിയമപരമായ അർഹതയുണ്ടായിട്ടും വസ്തു തരംമാറ്റി നൽകാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി 2024 മെയ് 21 നാണ് ന്യൂനപക്ഷകമ്മീഷന് പരാതി നൽകിയത്. 2024 ഒക്ടോബർ 30 നു നടന്ന സിറ്റിങ്ങിൽ അടുത്ത സിറ്റിങ്ങിനു മുൻപ് നടപടിയെടുക്കാൻ റവന്യൂ അധികൃതർക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 20 ദിവസത്തിനുള്ളിൽ തന്നെ വസ്തു തരംമാറ്റി നൽകുകയും വ്യാഴാഴ്ച കളക്ട്രേറ്റിലെ തൂലിക ഹാളിൽ നടന്ന സിറ്റിങ്ങിൽ ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ.)റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ പരാതി തീർപ്പാക്കുകയായിരുന്നു.
തൃക്കൊടിത്താനം പൊട്ടശ്ശേരിയിലെ മത ധർമ്മസ്ഥാപനത്തിൻ്റെ പേരിൽ റവന്യൂ റിക്കവറി നടപടി എടുത്തത് നിയമപ്രകാരമല്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. വഖഫ് ബോർഡിലേക്കുള്ള വിഹിതം അടയ്ക്കുന്നതിലും കണക്ക് സമർപ്പിക്കുന്നതിലും വീഴ്ച വരുത്തിയെന്നതിൻ്റെ പേരിൽ സ്ഥാപന സെക്രട്ടറിയുടെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവിൻമേൽ റവന്യൂ റിക്കവറി നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. വഖഫ് ബോർഡ് ചങ്ങനാശ്ശേരി ഡിവിഷണൽ ഓഫീസർ അടുത്ത സിറ്റിങ്ങിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വീടിനടുത്തേയ്ക്ക് സ്ഥലംമാറ്റം നൽകണമെന്ന വെള്ളൂർ മൃഗാശുപത്രിയിലെ അറ്റൻഡർ കീഴൂർ സ്വദേശിനിയുടെ ആവശ്യത്തിൽ കഴിയുന്നത്ര സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റം നൽകുന്നത് പരിഗണിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
സിറ്റിങ്ങിൽ ആറു പരാതികളാണ് പരിഗണനയ്ക്കു വന്നത്.