ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി
9/1/2025
തിരുവനന്തപുരം.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ പരിഗണിച്ച പത്ത് പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റിറോറിയത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ പരാതികാരെയും എതിര്‍കക്ഷികളേയും നേരില്‍ കേട്ടാണ് പരാതികള്‍ തീര്‍പ്പാക്കിയത്. മറ്റ് പരാതികളിന്‍മേല്‍ തുടര്‍നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. സിറ്റിങ്ങില്‍ പുതിയ ഒരു പരാതിയും ലഭിച്ചു.
ആറളം വീര്‍പാട് സ്വദേശിയായ വയോധിക 2017 മുതല്‍ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയിട്ടും പട്ടയം ലഭിച്ചില്ലെന്ന പരാതിയില്‍ ഒരാഴ്ചക്കുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് കമ്മീഷന്‍ ആസ്ഥാനത്ത് സമര്‍പ്പിക്കാന്‍ ഇരിട്ടി തഹസില്‍ദാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ലഭിച്ച പരാതി പ്രകാരം ജില്ലാ കലക്ടറെയും ഇരിട്ടി തഹസില്‍ദാരെയും കമ്മീഷന്‍ എതിര്‍കക്ഷികളാക്കിയതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിക്കുകയും വയോധികക്ക് പട്ടയം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കമ്മീഷന്റെ ഇടപെടലില്‍ അംഗപരിമിതനായ പൊക്കുണ്ട് സ്വദേശിക്ക് കെ.എസ്.ആര്‍.ടി.സിയില്‍ അഞ്ച് വര്‍ഷത്തെ സൗജന്യ യാത്രാ പാസ് അനുവദിച്ചു. പരാതിക്കാരന് സൗജന്യ യാത്ര പാസിന് അര്‍ഹതയുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് പാസ് നല്‍കിയതിന്റെ രേഖകള്‍ അധികൃതര്‍ കമ്മീഷന് സമര്‍പ്പിച്ചു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരിട്ടി കീഴൂര്‍ സ്വദേശിയുടെ വീട് വയ്ക്കാനുള്ള അപേക്ഷയില്‍ എല്‍.എല്‍.എം.സി മീറ്റിംഗ് വിളിച്ചുചേര്‍ക്കാന്‍ തയ്യാറാകാത്ത കൃഷി ഓഫീസറുടെ അനാസ്ഥയില്‍ കമ്മീഷന്‍ നീരസം പ്രകടിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ മീറ്റിംഗ് വിളിച്ച്‌ചേര്‍ത്ത് അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കൃഷി ഓഫീസര്‍ക്കും പരാതിക്കാരന് വീട് നിര്‍മക്കാനുള്ള അനുമതി എത്രയും പെട്ടെന്ന് നല്‍കാന്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്തിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കക്കാട് മഹല്‍ ജമാഅത്തുമായി ബന്ധപ്പെട്ട് കൊറ്റാളി സ്വദേശി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് കമ്മീഷന്‍ പരാതി തീര്‍പ്പാക്കി. ഖബറടക്കുന്നതില്‍ വിവേചനമുണ്ടെന്ന പരാതിയില്‍ വഖഫ് ബോര്‍ഡ് സ്ഥലം പരിശോധിക്കുകയും സ്ഥലപരിമിതി അല്ലാതെ മറ്റൊരുതരത്തിലുള്ള വിവേചനവും ഖബര്‍സ്ഥാനത്തില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പരാതി തീര്‍പ്പാക്കിയത്. പൊതുപ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ കൊടികള്‍ തൂക്കിയും മറ്റും സൗര്യജീവിതം തകര്‍ക്കുന്നു എന്ന ചെണ്ടയാട് സ്വദേശിനിയുടെ പരാതിയില്‍ പരാതിക്കാരിയുടെ സൗര്യജീവിതത്തിന് തടസ്സം വരാത്ത വിധം സംരക്ഷണം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. അഞ്ചരക്കണ്ടി സ്വദേശി നല്‍കിയ കുടുംബ പ്രശ്‌നത്തിന്റെ പരാതി കുടുംബ കോടതിയെയോ മറ്റ് ഉചിതമായ ഫോറത്തെയൊ സമീപിച്ച് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ താത്കാലിക ജോലിയില്‍ നിന്നും വ്യാജമ കാരണങ്ങള്‍ മുന്‍നിര്‍ത്തി പുറത്താക്കിയെന്ന മറ്റൊരു പരാതിയില്‍ തൊഴില്‍ തര്‍ക്ക പരിഹാര സംവിധാനത്തെയോ മറ്റു ഉചിതമായ ഫോറത്തെയോ സമീപിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 9746515133 നമ്പറില്‍ വാട്ട്സാപ്പിലൂടെ പരാതികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഫലപ്രദമായെന്ന് കമ്മീഷന്‍ പറഞ്ഞു. പദ്ധതി വഴി പരാതികള്‍ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവര്‍ക്ക് 24 മണിക്കൂറും പരാതികള്‍ അയയ്ക്കാം എന്നതിനാല്‍ തന്നെ അപേക്ഷകളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.