നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉടൻ അന്യോഷണം ആരംഭിക്കണമെന്ന് എഎ റഹീം എം.പി
10/5/2014
തിരുവനന്തപുരം.
നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.
കേന്ദ്ര പരീക്ഷാ നടത്തിപ്പ് ഏജൻസിയായ NTA നടത്തിയ നീറ്റ് പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരേ സെൻ്ററിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും കിട്ടിയത് സംശയാസ്പദമാണ്. കൂടാതെ പരീക്ഷയ്ക്ക് മുന്നേ തന്നെ ആവശ്യമായ ഗൈഡ്ലൈനുകൾ പുറപ്പെടുവിപ്പിക്കാതെ നൽകിയ ഗ്രേസ് മാർക്ക് സംവിധാനവും പരീക്ഷയുടെ സുതാര്യതയെ ഇല്ലാതാക്കുന്നു.
സംസ്ഥാനതലത്തിലുള്ള പരീക്ഷകൾ മാറ്റി കേന്ദ്രീകൃത സംവിധാനം കൊണ്ടുവരിക വഴി ഇത്തരത്തിലുള്ള ക്രമക്കേടുകളും അഴിമതിയും ഇല്ലാതാക്കും എന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. എന്നാൽ പരീക്ഷാ നടത്തിപ്പ് തന്നെ ഇന്ന് ചോദ്യചിഹ്നത്തിലാണ്.
കൂടാതെ പരീക്ഷയുടെ കേന്ദ്രീകരണം രാജ്യത്ത് കോച്ചിംഗ് സെൻ്റർ ബിസിനസിൻ്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. NTA യുടെ നയങ്ങളും പരീക്ഷ നടത്തിപ്പുമൊക്കെ കോച്ചിംഗ് സെൻ്ററുകൾക്ക് അനുയോജ്യമായ രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയ്ക്ക് കൂടാതെ ലക്ഷക്കണക്കിന് രൂപ കോച്ചിംഗിന് കൂടി ചിലവഴിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം ഇതുവഴി വിദൂര സ്വപ്നമായി മാറുന്നുവെന്നും, ഇത് വിദ്യാർത്ഥി ആത്മഹത്യയടക്കമുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നുവെന്നും എം പി കത്തിൽ സൂചിപ്പിച്ചു.
രാജ്യത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും മെഡിക്കൽ പഠനം ഉറപ്പുവരുത്തണം. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ സമഗ്രമായി അന്വേഷിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. രാജ്യത്തെ എൻട്രൻസ് പരീക്ഷകൾ സുതാര്യമക്കണമെന്നും കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന കൊള്ള ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എ എ റഹീം എം പി ആവശ്യപ്പെട്ടു.